Tuesday, January 10, 2012

കൂടുവിട്ട്‌ കൂടുമാറി... 




കളിക്കിടെ തന്ത്രങ്ങളില്‍ അഴിച്ചുപണി വരുത്തുന്നതിനു ലഭിക്കുന്ന ഡ്രിംഗ്‌സ്‌ ബ്രേക്ക്‌ പോലെയാണ്‌ യൂറോപ്യന്‍ ലീഗുകളില്‍ ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ ജാലകങ്ങള്‍. പാതി പിന്നിട്ട ലീഗില്‍ ടീമിന്റെ ദുര്‍ബല കണ്ണികള്‍ ഇളക്കി മാറ്റി പുതിയത്‌ വിളക്കിച്ചേര്‍ക്കാനുള്ള അവസരം. ജനുവരി ഒന്നു മുതല്‍ 31വരെയാണ്‌ ട്രാന്‍സ്‌ഫര്‍ ജാലകം തുറന്നിടുന്ന സമയം. ഇത്തവണയും ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കാര്‍ലോസ്‌ ടെവസ്‌, കക്ക, ഫ്‌ളോറന്റ്‌ മലൂദ, വെസ്ലി സ്‌നൈഡര്‍, തുടങ്ങിയവരൊക്കെ ആ സാധ്യത പട്ടികയുടെ മുന്‍നിരയിലുള്ള പ്രമുഖരാണ്‌.

90 മിനുട്ടും ഹരംപകരുന്ന മത്സരം പോലെ തന്നെയാണ്‌ യൂറോപ്പില്‍ ഒരു മുഴു സീസണ്‍ നീങ്ങുന്നതും. ആദ്യ വാരങ്ങളില്‍ വമ്പന്‍മാര്‍ താളമിടും വരെ ചെറുമീനുകള്‍ മുന്നേറിയെന്നിരിക്കും. പതിയെ ആദ്യ സ്ഥാനത്തിനായി വന്‍ തോക്കുകള്‍ എതിര്‍വലകളില്‍ നിറയൊഴിക്കുന്നതോടെ ചെറിയവര്‍ പിന്നോട്ടടിക്കും. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റോടെ പോരാട്ടം വലിയവര്‍ തമ്മിലൊതുങ്ങും. പൊന്‍വില മതിക്കുന്ന നക്ഷത്രങ്ങളെ അണിയിലെത്തിക്കുന്നതില്‍ അവരോടു മത്സരിക്കാന്‍ കുഞ്ഞന്‍ ടീമുകള്‍ക്ക്‌ കഴിയില്ല.


ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആദ്യം സ്ഥാനം ആരു നേടുമെന്ന പ്രവചനം അസാധ്യമാക്കുന്നതാണ്‌ പോയിന്റ്‌ നില. മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ 48 പോയിന്റ്‌, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ 45, ടോട്ടന്‍ഹാമിന്‌ 42. ഒരു മത്സരം കുറവുള്ള ടോട്ടന്‍ഹാം അടുത്ത മത്സരം ജയിച്ചാല്‍ മാഞ്ചസ്‌റ്ററിനൊപ്പമാകും. അതോടെ ഓരോ മത്സരവും ഫൈനല്‍ പോലെ കാണേണ്ടിവരും. 37 പോയിന്റുള്ള ചെല്‍സി, ആര്‍സനല്‍ (36), ലിവര്‍പൂള്‍ (34), ന്യൂകാസില്‍ (33) ടീമുകള്‍ നാലാം സ്ഥാനം ലക്ഷ്യമിട്ട്‌്‌ പൊരുതുന്നതും ഇതിനോളം പ്രാധാന്യമര്‍ഹിക്കുന്നു. ചാമ്പ്യന്‍സ്‌ ലീഗില്‍ ബൂട്ടുകെട്ടാന്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നു വേണം. ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ ഓരോ ടീമും വലവീശുന്നത്‌ ഇതെല്ലാം മനസില്‍ വെച്ചായിരിക്കും.


ഇറ്റാലിയന്‍ സീരി.എയില്‍ 34 വീതം പോയിന്റുകളുമായി എ.സി മിലാന്‍ യുവന്റസ്‌ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ്‌. തൊട്ടു പിന്നില്‍ ഉഡിനീസും (32), ലാസിയോയുമുണ്ട്‌ (30). സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡും (43), ബാര്‍സലോണയുമാണ്‌ (37) മുന്നില്‍. വലന്‍സിയ (33), ലെവന്റെ (30) ടീമുകളാണ്‌ പിന്നില്‍. ബാര്‍സക്കും വലന്‍സിയക്കും ഒരു മത്സരം കുറവുണ്ട്‌.

ട്രാന്‍സ്‌ഫര്‍ സാധ്യതകള്‍


കാര്‍ലോസ്‌ ടെവസ്‌ (ഫോര്‍വേഡ്‌, 
 മാഞ്ചസ്‌റ്റര്‍ സിറ്റി): സിറ്റിയുടെ നായക പദവിയും ലീഗിലെ ടോപ്‌സ്‌കോറര്‍ പദവിയുമെല്ലാം കൈവിട്ട്‌ ടെവസ്‌ മുഖ്യധാരയില്‍ നിന്ന്‌ അപ്രത്യക്ഷനായത്‌ പെട്ടെന്നായിരുന്നു. ചാമ്പ്യന്‍സ്‌ ലീഗില്‍ പകരക്കാരനായി കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ കോച്ച്‌ റോബര്‍ട്ടോ മാന്‍ചീനിയുമായുണ്ടായ ഉടക്കായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. സെപ്‌തംബര്‍ മുതല്‍ ടെവസിനെ കളത്തിലിറക്കിയിട്ടില്ല സിറ്റി. താരത്തെ ഇനി കളിപ്പിക്കില്ലെന്ന്‌ സിറ്റി കോച്ച്‌ മാന്‍ചീനി വ്യക്തമാക്കുകയും ചെയ്‌തു. പുതിയ ഇടം തേടുന്ന ടെവസിനു വേണ്ടി. എ.സി മിലാന്‍, ഇന്റര്‍ മിലാന്‍, പി.എസ്‌.ജി ടീമുകളാണുള്ളത്‌. ലോണ്‍ അടിസ്ഥാനത്തില്‍ ടെവസിനെ സ്വന്തമാക്കാനാണ്‌ മിലാന്റെ ശ്രമം. ലോണില്‍ താരത്തെ നല്‍കാന്‍ സിറ്റിക്ക്‌ അനിഷ്ടമുണ്ട്‌. ഈ അവസരം മുതലെടുക്കാനാണ്‌ ഇന്റര്‍, പി.എസ്‌.ജി ടീമുകള്‍ രംഗത്തുള്ളത്‌. എങ്കിലും ഇന്നലെ സിറ്റിയുടെ ഉടമ്പടികള്‍ അംഗീകരിച്ച മിലാനില്‍ തന്നെയായിരിക്കും ശേഷിക്കുന്ന സീസണ്‍ ടെവസിന്റെ പന്തുകളി.



വെയ്‌ന്‍ ബ്രിഡ്‌ജ്‌ (ലെഫ്‌റ്റ്‌ ബാക്ക്‌, മാന്‍.സിറ്റി): മാഞ്ചസ്റ്റര്‍ സിറ്റി കൈയൊഴിയുന്ന മറ്റൊരു കളിക്കാരനായിരിക്കും ബ്രിഡ്‌ജ്‌. പ്രതിവാരം 90പൗണ്ട്‌ വിലക്ക്‌ സ്വന്തമാക്കിയ താരം കോച്ച്‌ മാന്‍ചീനിയുടെ പദ്ധതികളിലില്ല. ആര്‍സനലാണ്‌ 31കാരനെ ഉന്നം വെക്കുന്നത്‌.
മരൂണെ ചാമക്‌ (മിഡ്‌ഫീല്‍ഡര്‍, ആര്‍സനല്‍): തിളക്കമാര്‍ന്ന തുടക്കമായിരുന്നു ആര്‍സനലില്‍ ചാമക്കിന്‌. പക്ഷേ, പിന്നീട്‌ കോച്ച്‌ ആര്‍സീന്‍ വെംഗറുടെ തന്ത്രങ്ങളില്‍ സ്ഥാനമില്ലാതായതോടെ സൈഡ്‌ ബെഞ്ചിലൊതുങ്ങി. അധിക കാലം ബെഞ്ചിലിരുന്ന്‌ കരിയര്‍ നശിപ്പിക്കാന്‍ ചാമക്കോ, കളിപ്പിക്കാതെ വേതനം നല്‍കാന്‍ ആര്‍സനലോ ഇഷ്ടപ്പെടുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചാമക്കിനു വേണ്ടി ഇതുവരെ ആരും രംഗത്തു വന്നിട്ടില്ല.



ഗാരി കാഹില്‍ (ബോള്‍ട്ടണ്‍, സെന്റര്‍ ബാക്ക്‌): പ്രതിരോധത്തിലെ പിഴവു തീര്‍ക്കാന്‍ ചെല്‍സി ആഗ്രഹിക്കുന്ന കളിക്കാരനാണ്‌ ഗാരി കാഹില്‍. ബ്ലൂസ്‌ മുന്നോട്ടു വെക്കുന്ന ഓഫര്‍ സ്വീകരിച്ച്‌ താരത്തെ വിട്ടുകൊടുക്കാന്‍ തന്നെയാണ്‌ ബോള്‍ട്ടന്റെ തീരുമാനം. കരാര്‍ തുക പുറത്തുവിട്ടിട്ടില്ല.


ഫ്‌ളോറന്റ്‌ മലൂദ


ഫ്‌ളോറന്റ്‌ മലൂദ (ചെല്‍സി, വിംഗര്‍): താരാധിക്യം ഗുണം ചെയ്യാത്ത ചെല്‍സി വില്‍ക്കാന്‍ തീരുമാനിച്ച താരമാണ്‌ ഫ്രാന്‍സിന്റെ ഫ്‌ളോറന്റ്‌ മലൂദ . യുവാന്‍ മാട്ട ടീമിലെത്തിയതോടെ സ്ഥാനം സൈഡ്‌ ബെഞ്ചിലായ മലൂദ ഫ്രഞ്ച്‌ ലീഗില്‍ പാരീസ്‌ സെന്റ്‌ ജര്‍മയ്‌നിലേക്ക്‌ നീങ്ങിയേക്കുമെന്നാണ്‌ ചെല്‍സി കോച്ച്‌ കാര്‍ലോ ആന്‍ചലോട്ടി നല്‍കുന്ന സൂചന.

വെസ്ലി സ്‌നൈഡര്‍ (മിഡ്‌ഫീല്‍ഡര്‍, ഇന്റര്‍മിലാന്‍): സ്‌നൈഡറെ പോലൊരു താരമുണ്ടായിട്ടും ഇറ്റാലിയന്‍ സീരി എയില്‍ തപ്പിത്തടയേണ്ട ഗതികേടാണ്‌ ഇന്റര്‍മിലാന്‌. ലീഗില്‍ അഞ്ചാം സ്ഥാനത്താണ്‌ മുന്‍ചാമ്പ്യന്‍മാര്‍. ഡച്ച്‌ താരത്തെ വിറ്റുകാശാക്കാന്‍ തന്നെയാണ്‌ ഇപ്പോള്‍ ടീമിന്റെ തീരുമാനം. എന്നാല്‍, സ്‌നൈഡര്‍ക്കു പകരം ഇന്റര്‍ ആവശ്യപ്പെടുന്ന ഭീമന്‍ തുക ടീമുകളെ പിന്നോട്ടടിപ്പിക്കുകയാണ്‌.





വെസ്ലി സ്‌നൈഡര്‍ 

ശഹര്‍ദാന്‍ ശാക്കിരി (മിഡ്‌ഫീല്‍ഡര്‍, ബാസല്‍): പ്രതിഭാ സമ്പന്നനായ 20 കാരന്‍ സ്വിസ്‌ താരം പ്രധാനമായും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ സൂപ്പര്‍ ടീമുകളുടെ ലക്ഷ്യമാണ്‌. 10മില്യണ്‍ പൗണ്ട്‌ വിലയുള്ള താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളുമാണ്‌ മുന്നില്‍.


ക്രിസ്‌റ്റിയന്‍ എറിക്‌സണ്‍ (മിഡ്‌ഫീല്‍ഡര്‍, അയാക്‌സ്‌): ഡന്‍മാര്‍ക്കിനു വേണ്ടി ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ കാഴ്‌ചവെച്ച മിന്നും പ്രകടനത്തോടെയാണ്‌ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ശ്രദ്ധിക്കപ്പെട്ടത്‌. മിഡ്‌ഫീല്‍ഡറായും ഫോര്‍വേഡായും തിളങ്ങാന്‍ കഴിവുള്ള 19കാരനു വേണ്ടി മുന്നിലുള്ളത്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്‌.


ഹള്‍ക്‌ (ഫോര്‍വേഡ്‌, പോര്‍ട്ടോ): ബ്രസീലിയന്‍ സ്‌ട്രൈക്കറെ റാഞ്ചാന്‍ പ്രമുഖ ക്ലബുകളില്‍ ചിലത്‌ സജീവമായി രംഗത്തുണ്ട്‌. എന്നാല്‍, 83മില്യണ്‍ പൗണ്ട്‌ വിലയുള്ള 25കാരന്‍ ചെല്‍സിയിലോ പി.എസ്‌.ജിയിലോ എത്തിയേക്കുമെന്നാണറിയുന്നത്‌.




കക്ക 

കക്ക (മിഡ്‌ഫീല്‍ഡര്‍, റയല്‍ മാഡ്രിഡ്‌): ജര്‍മന്‍ ദ്വയം മസൂദ്‌ ഓസിലും സമി ഖദീറയും മിന്നുന്ന റയല്‍ മധ്യനിരയില്‍ നിന്ന്‌ 29കാരന്‍ കക്ക സ്ഥാനം നഷ്ടമാകുകയാണ്‌. അല്‍പ്പനാള്‍ പരിക്കു തളര്‍ത്തിയിരുന്ന കക്കക്ക്‌ ടീമിന്റെ അവിഭാജ്യ ഘടകമാകാന്‍ കഴിഞ്ഞിട്ടില്ല. 8.5മില്യണ്‍ പൗണ്ട്‌ പ്രതിവര്‍ഷം വേതനം പറ്റുന്ന ബ്രസീലുകാരനെ വില്‍ക്കാനാണ്‌ ക്ലബിന്റെ തീരുമാനം. ചെല്‍സി, പി.എസ്‌.ജി ടീമുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, റയല്‍ ആവശ്യപ്പെടുന്ന 25മില്യണ്‍ പൗണ്ട്‌ അല്‍പ്പം കുടുതലാണെന്ന നിലപാടിലാണ്‌ ടീമുകള്‍. അതേസമയം, ബ്രസീലിയന്‍ ലീഗിലേക്ക്‌ കക്ക മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.


മരിയോ ഗോട്‌സെ (മിഡ്‌ഫീല്‍ഡര്‍,ഡോര്‍ട്ട്‌മുണ്ട്‌): ജര്‍മന്‍ മെസ്സി എന്നു ഗോട്‌സെയെ വിളിച്ചത്‌ ഇതിഹാസ താരം ഫ്രാന്‍സ്‌ ബെക്കന്‍ബോവറാണ്‌. മുനയുള്ള ആക്രമണങ്ങള്‍ക്കു പേരെടുത്ത 19കാരന്‍ മിഡ്‌ഫീല്‍ഡറായും ഫോര്‍വേഡായും മികവ്‌ തെളിയിച്ചിട്ടുണ്ട്‌. ആര്‍സനലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുമാണ്‌ താരത്തില്‍ അതിയായ താല്‍പര്യം.


മരിയോ ഗോട്‌സെ 

നിക്കോളാസ്‌ ഗെയ്‌റ്റന്‍ (മിഡ്‌ഫീല്‍ഡര്‍, ബെനഫിക്ക): ചാമ്പ്യന്‍സ്‌ ലീഗില്‍ മതിപ്പുണ്ടാക്കുന്ന പ്രകടനമായിരുന്നു 23കാരന്‍ അര്‍ജന്റീന താരത്തിന്റെത്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കരാറു സംബന്ധിച്ച തര്‍ക്കങ്ങള്‍ കൂടുമാറ്റം വൈകിക്കുകയാണ്‌.




എവര്‍ട്ടണ്‍ (സെന്റര്‍ ബാക്ക്‌, ബ്രാഗ): കൊറിന്ത്യന്‍സില്‍ നിന്ന്‌ ലോണ്‍ അടിസ്ഥാനത്തില്‍ ബ്രാഗയിലെത്തിയ ശേഷം എവര്‍ട്ടണ്‍ മുന്‍നിര ടീമുകളുടെയെല്ലാം നോട്ടപ്പുളിയാണ്‌. പോര്‍ട്ടോയും ചില പ്രീമിയര്‍ ലീഗ്‌ ടീമുകളുമാണ്‌ താരത്തിനു പിന്നില്‍.




ഈഡന്‍ ഹസാര്‍ഡ്‌ (ഫോര്‍വേഡ്‌, ലില്ലി): ആര്‍സനല്‍, ചെല്‍സി, മാഞ്ചസ്‌റ്റര്‍ സിറ്റി ടീമുകള്‍ ഈഡന്‍ ഹസാര്‍ഡിനായുള്ള ശ്രമത്തിലാണ്‌. ഫ്രഞ്ചുലീഗില്‍ സാമ്പത്തിക വിപ്ലവം നടത്തുന്ന പി.എസ്‌.ജിയും സ്വന്തം ലീഗിലെ 20കാരന്‌ വേണ്ടി രംഗത്തുണ്ട്‌. 



ഈഡന്‍ ഹസാര്‍ഡ്‌ 

No comments:

Post a Comment