Thursday, April 26, 2012


ശേഷം ഇംഗ്ലണ്ടില്‍ 






ഒരു മുഴുനീള സീസണ്‍ നീണ്ട ആകാംക്ഷ ഒറ്റ രാത്രികൊണ്ടവസാനിപ്പിച്ച്‌ സ്‌പാനിഷ്‌ ലീഗ്‌ കിരീടം മിക്കവാറും റയല്‍ മാഡ്രിഡ്‌ ഉറപ്പിച്ചു കഴിഞ്ഞു. അവസാനം വരെ പിന്നാലെ കുതിച്ച്‌ വാര്‍ത്ത സൃഷ്ടിക്കാനായതു മാത്രം ബാര്‍സലോണക്ക്‌ മിച്ചം.  സ്‌പെയ്‌നിലെ കഥ അവിടെ തീരുന്നു. ബാക്കി ഭാഗം ഇംഗ്ലണ്ടിലാണ്‌. കപ്പിലേക്ക്‌ നീങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ അപ്രതീക്ഷിത അടിയേറ്റതോടെ മുറിഞ്ഞു പോയ ഉദ്വേഗം പ്രീമിയര്‍ ലീഗില്‍ തിരിച്ചുവന്നു കഴിഞ്ഞു. 

യുണൈറ്റഡിനെ എവര്‍ട്ടണ്‍ നാലു ഗോള്‍ സമനിലയില്‍ തളച്ചതിനു പിന്നാലെ വോള്‍വര്‍ഹാംപ്‌ടണെ 0-2ന്‌ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തതോടെ ഇരുകൂട്ടരും തമ്മിലുള്ള പോയിന്റ്‌ വ്യത്യാസം മൂന്നായിച്ചുരുങ്ങി. യുണൈറ്റഡിന്‌ 83, സിറ്റിക്ക്‌ 80. മെയ്‌ ഒന്നിന്‌ സിറ്റിയുടെ തട്ടകത്ത്‌ ഇരുവരും ഏറ്റുമുട്ടുന്ന ഫൈനലിനാണ്‌ ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്‌.
സെര്‍ജിയോ അഗ്വേറൊ, സമീര്‍ നസ്‌രി എന്നീ മുന്‍നിരയിലെ ചാട്ടുകളികള്‍ തന്നെയാണ്‌ പോയിന്റ്‌ പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്കു മേല്‍ സിറ്റിക്ക്‌ ജയംസമ്മാനിച്ചത്‌. ക്ലിച്ചിയും കാര്‍ലോസ്‌ ടെവസും യഥാക്രമം ഗോളുകള്‍ക്ക്‌ വഴിയൊരുക്കി.






മാഞ്ചസ്‌റ്റര്‍ ഡര്‍ബിക്കുള്ള മാനസിക ഒരുക്കങ്ങള്‍ ഇരുവിഭാഗവും ആരംഭിച്ചു കഴിഞ്ഞു. സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചെന്നു പറയുന്ന കോച്ച്‌ റോബര്‍ട്ടോ മാന്‍ചീനിയിലൂടെയാണ്‌ അത്‌ പുറത്തുവന്നത്‌. സ്വന്തം കളിക്കാരുടെ സമ്മര്‍ദം ഒഴിവാക്കാനും യുണൈറ്റഡിന്റെ തയാറെടുപ്പുകളുടെ കടുപ്പം കുറയ്‌ക്കാനുമുള്ള തന്ത്രമാണിതെന്ന്‌ വ്യക്തം. ആദ്യപാദത്തില്‍ വലിയ പ്രതീക്ഷയുമായി ചെന്ന സിറ്റിക്ക്‌ തിരിച്ചടിയേറ്റതില്‍ നിന്ന്‌ പാഠംപഠിച്ചാണ്‌ കോച്ചിന്റെ പ്രസ്‌താവന.




സണ്ടര്‍ലന്‍ഡിനോടേറ്റ സമനിലയോടെയും ആര്‍സനലില്‍ നിന്നു വാങ്ങിയ പരാജയത്തോടെയും കിരീട വഴിയില്‍ വീണുപോയ സിറ്റി വന്‍തിരിച്ചുവരവാണ്‌ നടത്തിയത്‌. എതിരാളികള്‍ക്ക്‌ അടിതെറ്റുന്നതും കാത്ത്‌ പിന്നാലെ കുതിച്ച അവര്‍ ഫലം കണ്ടിരിക്കുന്നു. മെയ്‌ ഒന്നിന്‌ ജയിച്ചാല്‍ ഒന്നാമനാകാം. പോയിന്റ്‌ നിലയില്‍ ഒപ്പമായാലും ഗോള്‍ വ്യത്യാസത്തില്‍ മുന്നിലാകാം. നിലവില്‍ യുണൈറ്റഡിനെക്കാള്‍ ആറു ഗോള്‍ അധികമടിച്ചിട്ടുണ്ടവര്‍.




എമിറേറ്റ്‌സില്‍ ആര്‍സനലിനോട്‌ തോറ്റ ശേഷം മൂന്നു കളികളില്‍ 12 ഗോളടിച്ച്‌ സീസണ്‍ തുടക്കത്തിലെ സ്വരൂപം വീണ്ടെടുത്തിരിക്കുകയാണ്‌ മാഞ്ചസ്‌റ്റര്‍ സിറ്റി. പക്ഷേ, ഒരിക്കല്‍ കൂടി സമ്മര്‍ദത്തില്‍ പിഴയ്‌ക്കുമോ അതോ പിഴവുകളില്‍ നിന്ന്‌ പാഠം പഠിക്കുമോ എന്ന്‌ കണ്ടറിയണം. ലീഗില്‍ ഇനി മൂന്നു കളികള്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌. യുവേഫാ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും യൂറോപ്പ ലീഗില്‍ നിന്നും പുറത്തായ മാഞ്ചസ്റ്ററുകള്‍ക്ക്‌ ശ്രദ്ധയത്രയും ഇംഗ്ലണ്ടില്‍ നല്‍കാം.



പോയിന്റ്‌ പട്ടിക 


മാന്‍.യുണൈറ്റഡ്‌- 83 (35)
മാന്‍.സിറ്റി- 80 (35)
ആര്‍സനല്‍- 65 (35)
ന്യൂകാസില്‍- 62 (34)
ടോട്ടന്‍ഹാം- 59 (33)
ചെല്‍സി- 58 (34)






മാഞ്ചസ്റ്റര്‍ സിറ്റി






കഴിഞ്ഞത്‌
ഏപ്രില്‍ 11 വെസ്റ്റ്‌ബ്രോമിനെ 3-0ന്‌ കീഴടക്കി
ഏപ്രില്‍ 14 നോര്‍വിച്ചിനെ 1-6ന്‌ തകര്‍ത്തു
ഏപ്രില്‍ 22 വോള്‍വ്‌സിനെ 0-2ന്‌മറികടന്നു

വരാനുള്ളത്‌
തീയതി എതിരാളി
മെയ്‌ 01 മാന്‍.യുണൈറ്റഡ്‌ (ഹോം)
മെയ്‌ 06 ന്യൂകാസില്‍ (എവേ)
മെയ്‌ 13 ക്യു.പി.ആര്‍ (ഹോം)



മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌






കഴിഞ്ഞത്‌

ഏപ്രില്‍ 12 വിഗാനോട്‌ 1-0ന്‌ തോറ്റു
ഏപ്രില്‍ 15 ആസ്റ്റണ്‍വില്ലയെ 4-0ന്‌ തകര്‍ത്തു
ഏപ്രില്‍ 22 എവര്‍ട്ടണുമായി 4-4 സമനില

വരാനുള്ളത്‌
തീയതി എതിരാളി
മെയ്‌ 01 മാന്‍.സിറ്റി (എവേ)
മെയ്‌ 06 സ്വാന്‍സി (ഹോം)
മെയ്‌ 13 സണ്ടര്‍ലന്‍ഡ്‌ (എവേ) 

No comments:

Post a Comment